സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം നാളെ മുതൽ; പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം (Bus Strike) നാളെ മുതൽ. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം, സമരം കൊണ്ട് സർക്കാരിനെ സമ്മർദത്തിലാക്കാമെന്ന് കരുതണ്ടെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju) പ്രതികരിച്ചു. പണിമുടക്കുമായി മുന്നോട്ട് പോയാൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.  രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുന്നു. വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർദ്ധനവ് സാധാരണക്കാർക്ക് ഇരട്ടപ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കണ്‍സെഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർദ്ധനവിൽ എൽഡിഎഫിന്‍റെ അനുമതിയും വൈകുകയാണ്.