ട്രെയിനില്‍ തമിഴ്നാട്ടില്‍ നിന്നും കൊല്ലത്തെത്തിയ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

കൊല്ലം: ട്രെയിനില്‍ തമിഴ്നാട്ടില്‍ നിന്നും കൊല്ലത്തെത്തിയ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഗുരുവായൂര്‍-ചെന്നൈ എഗ്‌മൂര്‍, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് എന്നീ ട്രെയിനുകളിലെത്തിയ ഓരോ യാത്രക്കാര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

തീവണ്ടിയില്‍ നിന്ന് രോഗം പകര്‍ന്നതാണോയെന്ന് വ്യക്തതയില്ല. തീവണ്ടിയിലെ മറ്റു യാത്രികര്‍ക്ക് രോഗം പകരാനുള്ള സാധ്യതയും സജീവമാണ്. അതുകൊണ്ടുതന്നെ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പും തള്ളുന്നില്ല.

വിദേശത്തുനിന്നെത്തിയവര്‍ക്കും അവരുമായി സമ്ബര്‍ക്കത്തിലുള്ള അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്. രോഗവ്യാപനം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഒമിക്രോണ്‍ സംശയിക്കുന്നവരുടെ രണ്ട് സ്രവസാംപിള്‍ വീതം പരിശോധനയ്ക്കായി ശേഖരിക്കും. ആദ്യ സാംപിള്‍ പരിശോധിച്ച്‌ പോസിറ്റീവ് ആയാല്‍ രണ്ടാം സാംപിള്‍ ജനിതകശ്രേണീകരണ പരിശോധനയ്ക്ക് അയക്കും. ഒമിക്രോണ്‍ ആണോയെന്ന് ഉറപ്പിക്കുകയാണ് ഇതിലൂടെ ആരോ​ഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.