യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി,കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു.വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ പിപി അനിലിനെതിരായാണ് നടപടി.വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2020 നവംബറില്‍ വൈക്കത്തു നിന്ന് പുറപ്പെട്ട ബസില്‍വച്ചാണ് സംഭവമുണ്ടായത്. ടിക്കറ്റ് നല്‍കിയപ്പോഴും ബാക്കി തുക നല്‍കിയപ്പോഴും യാത്രക്കാരിയെ അനാവശ്യമായി സ്പര്‍ശിക്കുകയായിരുന്നു. യാത്രക്കാരി വെള്ളൂര്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കണ്ടക്ടറെ അറസ്റ്റുചെയ്തിരുന്നു.

കോടതി റിമാന്‍ഡ്ചെയ്ത ഇയാളെ കോര്‍പ്പറേഷന്‍ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് കണ്ടക്ടറെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടിയിരുന്ന ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടി ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.