*കോവിഡ് പടരുന്നു; അതിർത്തിയിൽ പരിശോധന ശക്തമാക്കി*

*കളിയലിൽ തമിഴ്നാട് ആരോഗ്യപ്രവർത്തകരും പോലീസും പരിശോധന നടത്തുന്നു*
നാഗർകോവിൽ: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കന്യാകുമാരി ജില്ലയോടു ചേർന്ന കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ പരിശോധന ശക്തമാക്കുന്നു. ആരോഗ്യപ്രവർത്തകരും പോലീസും ചേർന്നാണ് പരിശോധന.

മാസ്ക് ധരിക്കാത്തവർക്ക് പിഴ ഈടാക്കുന്നുണ്ട്. വാക്സിൻ സ്വീകരിക്കാത്തവർക്ക് നിർബന്ധിതമായി നൽകുന്നുണ്ട്. കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ പൂർണമായും പരിശോധിക്കുന്നുണ്ട്. കന്യാകുമാരി ജില്ലയിൽ ഞായറാഴ്ചത്തെ സമ്പൂർണ ലോക്‌ഡൗണിന് ജനങ്ങൾ പൂർണ പിന്തുണ നൽകണമെന്ന് ജില്ലാ എസ്.പി. ഭദ്രിനാരായണൻ ആവശ്യപ്പെട്ടു.
ജില്ലയിൽ 1500 പോലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിക്കും. ചികിത്സാ യാത്രയ്ക്ക് വിലക്ക് ഇല്ല. പൊതു ഗതാഗതം ഉൾപ്പെടെ വാഹനങ്ങൾ ഓടാൻ അനുവദിക്കില്ല. ജില്ലയിൽ കഴിഞ്ഞ ദിവസം 3423 പേർക്ക് പരിശോധന നടത്തി.
97 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. നാഗർകോവിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ അരവിന്ദ് അറിയിച്ചു.

ജില്ലയിൽ 1219 പേർക്കുകൂടി

തിരുവനന്തപുരം: ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1219 പേർക്ക്.
12.8 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 517 പേർ രോഗമുക്തരായി. 4551 പേർ നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.