ചടങ്ങുകളിൽ 50 പേർ മാത്രം,സ്കൂളുകൾ അടയ്ക്കില്ല,രാത്രി നിയന്ത്രണം ഉടനില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും. വിവാഹ- മരണ ചടങ്ങുകളിൽ അമ്പത് പേർക്കു മാത്രം പ്രവേശനം. സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല. സ്കൂളുകളിൽ കൂടുതൽ ജാഗ്രത പുലർത്തും. നിലവിലുള്ള ക്ലാസ് രീതികൾ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി.

വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങൾ ഉടനുണ്ടാകില്ല. പൊതു, സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കൂടുതൽ കർശനമാക്കും. ഓഫിസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാനും നിർദേശമുണ്ട്. വിവാഹ, മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി. രോഗനിരക്ക് ഉയരുകയാണെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും.