30 വയസ് കഴിഞ്ഞവര്‍ക്ക് പരിശോധനാ കാര്‍ഡ് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പഞ്ചായത്തുതലത്തില്‍ പദ്ധതി

ജീവിതശൈലീരോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് 30 വയസ് കഴിഞ്ഞവര്‍ക്ക് പരിശോധനാ കാര്‍ഡ് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പഞ്ചായത്തുതലത്തില്‍ പദ്ധതി തയ്യാറാക്കി ജനപ്രതിനിധികളുടെ സഹകരണത്തോടെ നടപ്പാക്കും. ജനകീയ ക്യാമ്ബയിന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ അഡ്വാന്‍സ്ഡ് ഗ്യാസ്‌ട്രോ എന്ററോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ക്യാന്‍സര്‍ രജിസ്ട്രിയുണ്ടാക്കും. ഏതുതരം അര്‍ബുദമാണ് കൂടുതലുള്ളതെന്ന് തിരിച്ചറിയാനും പ്രതിരോധിക്കാനും ഇതിലൂടെ സാധിക്കും. യുവാക്കള്‍ക്ക് ഉള്‍പ്പെടെ ഇപ്പോള്‍ അവയവമാറ്റ ശസ്ത്രക്രിയ ധാരാളമായി വേണ്ടിവരുന്നു. ഇതിനുള്ള ഭീമമായ ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കൂട്ടായി നടത്തണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉടന്‍ അവയവമാറ്റ ശസ്ത്രക്രിയ ആരംഭിക്കും. കൊച്ചിയിലെ ഹെല്‍ത്ത് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 100 നിര്‍ധനരോഗികള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.