*തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ധരാത്രി മുതല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും.*

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അര്‍ധരാത്രി മുതല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും.എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ ജി മധുസൂദന റാവു ഔദ്യോഗികമായി ചുമതലയേറ്റെടുക്കും.
ഏറ്റെടുക്കലിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയില്‍ പരി​ഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. 50 വര്‍ഷത്തെ നടത്തിപ്പിനാണ് കരാര്‍. ഏയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.
എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടരുക. നിലവിലുള്ള ജീവനക്കാര്‍ക്കു 3 വര്‍ഷം വരെ തുടരാം. അതിനുശേഷം അദാനി എയര്‍പോര്‍ട്സിന്റെ ഭാഗമാകുകയോ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്കു മാറുകയോ ചെയ്യണം.